Friday, November 20, 2015

പ്രതീക്ഷകൾ

പ്രതീക്ഷയുടെ മുള്‍ക്കിരീടത്തിന് കനം വയ്ക്കുന്നു
മൂടുപടത്തിനുള്ളില്‍ കാക്ക ചികയുന്നു
എന്തിനോ വേണ്ടി കരഞ്ഞൊരാ കുഞ്ഞിന്‍റെ
അധരത്തില്‍ വീണു പടര്‍ന്നു കണ്ണീര്‍ക്കണം.
ചിന്താ സരണിയില്‍ ശ്മശാന മൂകത
ദിവാസ്വപ്നത്തില്‍ ചിതറിയ വളത്തുണ്ടുകള്‍
രാത്രിയിലെ മഴയ്ക്ക് ചൂട് കൂടുന്നു
ഉരുകി വീഴുന്നു ആകാശം കല്ക്കരിത്തുണ്ടുപോലെ
ആരോ പറഞ്ഞു മരണം കോമാളിയാണെന്ന്
നിഴല്‍ പോലെ കൂടുന്ന കൂട്ടുകാരന്‍
നഷ്ടങ്ങളുടെ കഥകള്‍ അടുപ്പത്ത് വേകുമ്പോള്‍
പുറമെ പുഞ്ചിരി മേമ്പൊടി ചേര്‍ത്തു ഞാന്‍
ഇന്നെന്റെ കണ്ണും കരവും വിറയ്ക്കുന്നു
എന്തിനോ വേണ്ടി പിടയുന്നു മാനസം
മറിഞ്ഞു വീഴുന്ന തൂലികാഗ്രത്തിലെ
മഷിയെന്റെ മനസ്സില്‍ പടരുന്നു വീണ്ടും
എത്രയോ കാതം നടന്നു തളര്‍ന്നു ഞാന്‍
നീയെന്റെ ചാരെയെന്നോര്‍ത്തു കൊണ്ടേ
പതിയെ നടത്തം നിറുത്തി നോക്കേ
പദനിസ്വനങ്ങള്‍ അകന്ന പോലെ...
നിദാഘ മൌനത്തിന്റെ ചെപ്പില്‍ മയങ്ങവേ
നെഞ്ചില്‍ തറച്ചതൊരു കൊള്ളിമീനായ്
ചിന്നിച്ചിതറിയ രുധിരത്തിന്‍ ശോഭയില്‍
കാഴ്ച്ചയില്‍പ്പെട്ടവ അഗ്നിതാരങ്ങളായ്....

No comments:

Post a Comment